കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിന്റെ ജാമ്യഹർജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. കേസിൽ വിശദമായ വാദം കേൾക്കുന്നതിനായാണ് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ഹർജി മാറ്റിവെച്ചത്.
കഴിഞ്ഞതവണ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ എസ്ഐടി കോടതിയിൽ റിപ്പോർട്ടും സമർപ്പിച്ചു. എന്നാൽ പോലീസ് നൽകിയ റിപ്പോർട്ടിൽ ആശങ്കയുണ്ടെന്ന് കേസിലെ പരാതിക്കാരനായ യൂത്ത് ലീഗ് പ്രവർത്തകൻ മുഹമ്മദ് കാസിമിന്റെ അഭിഭാഷകൻ അഡ്വ. എം.ടി.അഫ്നാസ് ചൂണ്ടിക്കാട്ടി.
പ്രതിയായ ജിതിൻഭാസ്കറിനെ ഇനിയും കസ്റ്റഡിയിൽ ആവശ്യമില്ല എന്ന തരത്തിലുള്ള റിപ്പോർട്ടാണ് കോടതിയിൽ സമർപ്പിച്ചത്. ഇത് പ്രതിക്ക് ജാമ്യം ലഭിക്കാൻ അവസരമൊരുക്കുമെന്ന് അഫ്നാസ് പറഞ്ഞു. ജിതിൻ ഭാസ്കർ കഴിഞ്ഞ 16-ാം തീയതി മുതൽ റിമാൻഡിലാണ്. നേരത്തെ വടകര ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇയാളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
വാട്സാപ്പ് ഗ്രൂപ്പ് വഴി ഇരുനൂറോളം പേർക്ക് ജിതിൻ ഈ വിവാദ സ്ക്രീൻഷോട്ട് അയച്ചുവെന്നും, പിന്നീട് തെളിവ് നശിപ്പിക്കാൻ ശ്രമിച്ചുവെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ജില്ലാ ഫോറൻസിക്ക് വിഭാഗം നടത്തിയ പരിശോധനയിലും ഇത് സംബന്ധിച്ച വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ട്.